പെരിന്തൽമണ്ണ: പുതിയ അധ്യായന വർഷത്തിനു മുന്നോടിയായി വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടിയും അടുത്ത അധ്യായന വർഷം അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയും പെരിന്തൽമണ്ണ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്കൂൾ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു. വാഹനത്തിന്റെ രേഖകൾ, ടയർ, വൈപ്പർ, ഹെഡ് ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, വിൻഡോ ഷട്ടർ, വാഹനത്തിന്റെ ജിപിഎസ്, യന്ത്ര ഭാഗങ്ങളുടെയും വേഗ പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷ കിറ്റ്, ഇൻഡിക്കേറ്റർ, എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഓരോ സ്കൂൾ വാഹനങ്ങളും ഉദ്യോഗസ്ഥർ തന്നെ ഓടിച്ചു നോക്കി യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുകയും വാഹനത്തിനകത്തെ യാത്ര സൗകര്യങ്ങൾ വരെ പരിശോധനയ്ക്ക് വിധേയമാക്കി. പെരിന്തൽമണ്ണ തറയിൽ ബസ്റ്റാൻഡിൽ വെച്ചാണ് സ്കൂൾ വാഹനങ്ങൾ പരിശോധിച്ചത്. 156 സ്കൂൾ വാഹനമാണ് പരിശോധനകെത്തിയത്. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർ സ്റ്റിക്കർ പതിച്ചു നൽകി. അപാകത കണ്ടെത്തിയ 10 വാഹനങ്ങൾ തിരിച്ച് അയച്ചു. അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കാൻ നിർദ്ദേശം നൽകി. പെരിന്തൽമണ്ണ ജോയിൻറ് ആർടിഒ പി കെ പത്മകുമാറിന്റെ നേതൃത്വത്തിൽ എംവിഐ കെ മനുരാജ്, എ എം വിഐമാരായ സതീഷ് ശങ്കർ, വി കെ സമീർ, അജിത് ജെ നായർ സ്കൂൾ വാഹനങ്ങൾ പരിശോധിച്ചത്. പരിശോധനയ്ക്ക് ഹാജരാക്കാത്ത വാഹനങ്ങൾ തിങ്കൾ ചൊവ്വ ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കി സ്റ്റിക്കർ പതിപ്പിക്കേണ്ടതാണ്. പരിശോധന പൂർത്തിയാകാതെ സ്കൂൾ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജോയിൻറ് ആർടിഒ പറഞ്ഞു
